ശനിയാഴ്‌ച, മേയ് 23, 2015

കിനാവിലെ മെഹര്‍ .

“ഷമിയുടെ ഉമ്മ എന്ത് പറഞ്ഞു? “ബാലുവാണ് നീണ്ട നേരത്തെ മൌനത്തിനു വിരാമമിട്ടത്.

“സത്യത്തില്‍ ഇന്ന് കാലത്ത് എന്‍റെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അനുഭവിച്ചതിനെക്കാള്‍ കൂടുതല്‍ ടെന്‍ഷന്‍ ആയിരുന്നു ഇന്നലെ ഷമിയുടെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ “

അത് പറയുമ്പോള്‍ മനാഫിന്റെ ശബ്ദം ഇടറിയിരുന്നു.
ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും ഖിസൈസിലേക്കുള്ള ഈ യാത്ര എന്നും ദുഃഖം മാത്രം ആണ് തന്നിട്ടുള്ളത്.ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ സ്വന്തം വീട്ടില്‍ നിന്നും എല്ലാവരെയും വിട്ട് ഒരു യാത്ര.ഉപ്പയെയും ഉമ്മയെയും കെട്ടിപ്പിടിച്ചു യാത്ര പറയുമ്പോള്‍ മനസ്സില്‍ പൊട്ടിക്കരയുമ്പോഴും കണ്ണ് നിറയാതെ നോക്കും.

വീണ്ടും കാണാം എന്ന് പറഞ്ഞു പ്രിയതമയോട് യാത്ര ചോദിക്കുമ്പോള്‍ അവളുടെ കണ്ണിലെ തിളങ്ങുന്ന നീര്‍മുത്തുകളില്‍ മഴ കാത്തിരിക്കുന്ന വേഴാമ്പലിന്റെ പ്രതീക്ഷ കാണാം.

യാത്ര അയക്കാന്‍ വന്ന സുഹൃത്തിനോട് അകത്തു നിന്നും കൈ വീശിക്കാണിക്കുമ്പോള്‍ എ സി യുടെ തണുപ്പിനും,എയര്‍ ഫ്രഷ്‌നറിന്റെ സുഗന്ധത്തിനും കൂടി ഒരു മോര്‍ച്ചറിയുടെ പ്രതീതി.ചുറ്റും ശവങ്ങള്‍ ഇല്ലെങ്കിലും എല്ലാം ജീവച്ഛവങ്ങള്‍ ആണ്.ഇനി ഒരു നീണ്ട കാത്തിരുപ്പാണ്.മരുഭൂമിയിലെ നീണ്ട ഒരു വര്‍ഷത്തെ കാത്തിരുപ്പിനേക്കാള്‍ ദൈര്‍ഗ്യമുള്ള രണ്ടു മണിക്കൂറുകള്‍ . 

മൊബൈല്‍ എടുത്ത് മെഹറുവിനെ ഒന്ന് വിളിച്ചാലോ എന്ന് തോന്നി.പിന്നെ മനസ്സ് തന്നെ വിലക്കി.കാരണം ഈ നിമിഷങ്ങളില്‍ വാക്കുകള്‍ കണ്ണുനീര്‍ ആയെ പുറത്തു വരൂ.മാത്രമല്ല ഇറങ്ങുമ്പോള്‍ തൊട്ടിലില്‍ സുഖമായി ഉറങ്ങുകയായിരുന്ന മോളും ഉണര്‍ന്നിട്ടുണ്ടാവും ,.അവളുടെ കിളിക്കൊഞ്ചല്‍ കേട്ടാല്‍...വയ്യ...ഇനി പിന്നോട്ടില്ല...മുന്‍പോട്ടു മാത്രം.

ഇതെന്താട നീ ആദ്യമായിട്ടൊന്നും അല്ലല്ലോ ഇങ്ങോട്ട്?” വീണ്ടും മനാഫിന്റെ ശബ്ദമാണ് ഉണര്‍ത്തിയത്.കണ്ണ് നിറഞ്ഞിരുന്നു.

“ശെടാ ഇതെന്താ എല്ലാവരും ഇങ്ങനെ ?രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ നാട്ടില്‍ നിന്നും വന്നത് ഓര്‍മയില്ലേ ? കല്യാണം കഴിഞ്ഞു പതിനേഴാമത്തെ ദിവസം ., എന്നിട്ടും ഞാന്‍ അന്നെന്തൊരു ഹാപ്പിയായിരുന്നു ,നിങ്ങള്‍ എത്ര ഹാപ്പിയായിരുന്നു.എന്നെ കരയിക്കാന്‍ നിങ്ങള്‍ അടിച്ച ഡയലോഗ് കേട്ട് ഞാന്‍ അന്ന് ഒരുപാട് ചിരിച്ചു.

“അന്ന് പക്ഷെ ഷമി ഉണ്ടായിരുന്നു ...”ബാലുവാണ് അത് പറഞ്ഞത്.പൊടുന്നനെ ഒരു മൗനം വീണ്ടും.
..................................

ഷമി .ഷമീര്‍ ഹസന്‍ എന്ന ഞങ്ങളുടെ ഷമി.മൂന്നു പേര്‍ ഉണ്ടായിരുന്ന ഞങ്ങളുടെ റൂമിലേക്ക്‌ നാലാമനായി വന്നവന്‍.മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് ഒരായിരം വര്‍ഷങ്ങളുടെ ഹൃദയ ബന്ധം തന്നു പിരിഞ്ഞു പോയവന്‍.സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ,സ്നേഹമാണ് തന്‍റെ വിജയ മന്ത്രം എന്ന് വിശ്വസിച്ചിരുന്ന ഞങ്ങളുടെ സ്വന്തം ഷമി.
ഓരോ നിമിഷവും നാട്ടില്‍ തന്നെ കാത്തിരിക്കുന്ന ഉമ്മാക്ക് വേണ്ടി ജീവിച്ചവന്‍.ഒരുപാട് കഷ്ടപ്പെട്ട് തന്നെ വളര്‍ത്തി വലുതാക്കിയ ഉമ്മയെ കുറിച്ച് പറയാന്‍ ആയിരം നാവായിരുന്നു അവന്.

“എല്ലാവരും ഉണ്ടായിട്ടും അനാഥരേ പോലെ ജീവിച്ചവര്‍ ആണ് ഞാനും ഉമ്മയും.എന്റെ പൊന്നുമ്മാക്ക് വേണ്ടിയാണ് ഈ ജീവിതം.”

രാപ്പകല്‍ ഇല്ലാതെ അലച്ചിലായിരുന്നു അവന്.സെയില്‍സ് പേര്‍സണ്‍ എന്ന അവന്‍റെ ജോലി വളരെ ആത്മാര്‍ത്ഥമായി അവന്‍ ചെയ്തിരുന്നു.എന്തിനാടാ ഇത്രയും കഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് ഒരേ ഒരു മറുപടി മാത്രേ എന്നും അവനുന്ടായിരുന്നുള്ളൂ .

“ഉമ്മയോടൊപ്പം നിന്ന് കൊതി തീര്‍ന്നിട്ടില്ല ,ഒരുപാട് പ്രായമായി ഉമ്മാക്ക്,ഈ കാലമത്രയും സങ്കടങ്ങള്‍ മാത്രമായിരുന്നു ഞങ്ങള്‍ക്ക്.ഏറിയാല്‍ മൂന്നു വര്‍ഷം ,അത് കഴിഞ്ഞാല്‍ നാട്ടില്‍ ഉമ്മയോടൊപ്പം കൂടണം.പിന്നെ ഇങ്ങോട്ടൊരു തിരിച്ചു വരവില്ല,പിന്നെ ഞാന്‍ ഇനിയും കണ്ടിട്ടില്ലാത്ത,ഉമ്മ എനിക്കായി കണ്ടു വെച്ചിരിക്കുന്ന എന്‍റെ “മെഹറു”.ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ചു ...അതിനു ഈ മൂന്നു വര്‍ഷം കുറച്ച് കഷ്ടപ്പെടുക തന്നെ വേണം.”

പിന്നീട് എത്ര പെട്ടെന്നാണ് വര്‍ഷങ്ങള്‍ പോയത്.എല്ലാവരും ഒന്നും രണ്ടും വട്ടം നാട്ടില്‍ പോയി വന്നു.ഷമി മാത്രം പോയില്ല.അവസാനം അവനും കാത്തിരുന്ന ദിവസം എത്താറായി.പിന്നെ ആഘോഷം ആയിരുന്നു റൂമില്‍.കിച്ചെനില്‍ എന്നും പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാക്കി,.ഒരുപാട് കൂട്ടുകാര്‍ വന്നു പോയി കൊണ്ടിരുന്നു റൂമില്‍.എല്ലാം ഷമിയുടെ നിര്‍ബന്ധം ആയിരുന്നു.

“എല്ലാവരും എന്നും എന്നെ ഓര്‍ത്തിരിക്കണം.കുറഞ്ഞത്‌ നിങ്ങള്‍ എല്ലാവരും ഇവിടെ ഉള്ള കാലത്തോളം എങ്കിലും “

“നിന്‍റെ കൂട്ടുകാര്‍ ആരും നിന്നെ മറക്കില്ല,അതാണ്‌ നീ “ബാലു എപ്പഴും പറയുമായിരുന്നു.ആറു മണിയോടെ എല്ലാവരും റൂമില്‍ എത്തണം.പിന്നെ രാത്രി ഏറെ വൈകിയും ഷോപ്പിംഗ്‌.നാളത്തെ ഡ്യൂട്ടി യെ കുറിച്ച് ആരും ചിന്തിക്കാറില്ല.

“നിങ്ങള്‍ എല്ലാം ഇനിയും പോവും വരും,പക്ഷെ ഇതെന്‍റെ ആദ്യത്തേയും അവസാനത്തെയും യാത്രയാണ്.അതിത്തിരി കളര്‍ഫുള്‍ ആവട്ടെടാ “ഷമി.

“നിന്‍റെ ആദ്യത്തെയോ അവസാനത്തെയോ എന്നതല്ല,ലഗ്ഗേജിനൊക്കെ ഒരു വെയിറ്റ് ലിമിറ്റ് ഉണ്ടെന്ന് ഞങ്ങള്‍.

“അതിനല്ലേ മക്കളേ കാര്‍ഗോ സര്‍വീസ് “ ഷമി വിടാന്‍ ഭാവമില്ല.എല്ലാം ഉമ്മാക്കും മെഹര്‍ബാനും വേണ്ടിയുള്ള സാധനങ്ങള്‍ ആയിരുന്നു.ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് അവള്‍ എന്ന് മാത്രം അവനറിയാം.ഉമ്മ കണ്ടു വെച്ച കുട്ടിയല്ലേ സുന്ദരിയായിരിക്കും എന്ന് അവന്‍ എപ്പഴും പറയും.

ഒരിക്കല്‍ അവന്‍റെ ഉമ്മയുടെ മിസ്സ്‌ കാള്‍ കണ്ട് ഫോണ്‍ ചെയ്തത് ഞാന്‍ ആയിരുന്നു.ഇടക്കിടെ ഞാന്‍ ചെയ്യാറുള്ള കാര്യം ആണ്.എന്‍റെ ശബ്ദം കേട്ടാല്‍ ഷമി യുടെ ശബ്ദം ആണെന്ന് തോന്നും എന്ന് ഉമ്മ പറയുമായിരുന്നു.അത് കൊണ്ട് ഞാന്‍ ഇടക്കൊക്കെ വിളിച്ചു പറ്റിക്കും.അന്ന് ഞാന്‍ വെറുതെ ചോദിച്ചു.

“ഉമ്മ ഞാന്‍ ഒരു വട്ടം പോലും കണ്ടിട്ടില്ല,ഉമ്മയാണ് എങ്കില്‍ അവള്‍ക്കു വാക്കും കൊടുത്ത്.ഇനി ഞാന്‍ കണ്ടാല്‍ എനിക്ക് ഇഷ്ടപ്പെടാതെ വരോ “

അപ്പോള്‍ ഉമ്മ പറഞ്ഞ മറുപടി.
”നിന്‍റെ കുട്ടിക്കാലത്ത് നമ്മള്‍ രണ്ടു പേരും  കിടക്കുമ്പോള്‍ നീ എന്നോട് പേടിയാവുന്നു എന്ന് പറയും.അത് പറയുമ്പോള്‍ നിന്‍റെ നെഞ്ചിന്റെ മിടിപ്പ് എനിക്ക് അറിയാമായിരുന്നു.അപ്പോള്‍ ഞാന്‍ നിനക്കൊരു കഥ പറഞ്ഞു തരുമായിരുന്നില്ലേ ? ജിന്ന് മോഹിച്ച നീല കണ്ണും ചുരുണ്ട മുടിയും ഉള്ള ഒരു രാജകുമാരിയുടെ കഥ.ആ കഥ കേള്‍ക്കുമ്പോള്‍ നീ എന്നോട് കൊതിയോടെ ചോദിക്കാറുണ്ടായിരുന്നു.ആ രാജകുമാരിയെ എനിക്കൊന്നു കാണാന്‍ പറ്റോ എന്ന്.ആ രാജകുമാരിയെയാണ് ഞാന്‍ നിനക്കായി ഇവിടെ കാത്തു വെച്ചിരിക്കുന്നത്.”

“ഹോ എനിക്ക് സമാധാനമായി,ഇനി ഞാന്‍ കുറച്ചുകഴിഞ്ഞു വിളിക്കാം “

എന്ന് പറഞ്ഞു ഫോണ്‍ പെട്ടെന്ന് കട്ട്‌ ചെയ്തു.എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.ഷമിയുടെ കുട്ടിക്കാലത്ത് ഉപ്പ മരിച്ചതും ഉപ്പയുടെ തറവാട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നതും,തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ മാമന്മാര്‍ ബഹളം ഉണ്ടാക്കിയതും,വെല്ലിമ്മയുടെ നിര്‍ബന്ധം കൊണ്ട് ദൂരെ ഒരു ചെറിയ വീടും സ്ഥലവും മാമന്മാര്‍ വാങ്ങി തന്നതും എല്ലാം ഷമി പറഞ്ഞിട്ടുണ്ട്.അവരുടെ ജീവിതത്തിലെ കയ്പ്പേറിയ ഒരു കാലഘട്ടം എത്ര ലളിതമായാണ് അവന്‍റെ ഉമ്മ ഇപ്പോള്‍ പറഞ്ഞത്. ആരാരും തുണയില്ലാത്ത രാത്രിയുടെ പേടിപ്പിക്കുന്ന നിമിഷങ്ങളില്‍ പേടിച്ചരണ്ട ഒരു പൈതലും,ഉള്ളിലെ ഭയം മറച്ചു പിടിച്ചു അവനെ സമാധാനിപ്പിക്കാന്‍ പതിഞ്ഞ ശബ്ദത്തില്‍ അവനു കഥകള്‍ പറഞ്ഞു കൊടുക്കുന്ന ഉമ്മയും.
ഷമി കിച്ചെനില്‍ ആയിരുന്നു .ഞാന്‍ ചെന്ന് അവനെ പിന്നില്‍ നിന്നും വട്ടം പിടിച്ച് അവനോടു പറഞ്ഞു.

“ഡാ നിന്‍റെ പെണ്ണില്ലേ മെഹറു ,അവളെ പണ്ടൊരു ജിന്ന് മോഹിച്ചിട്ടുണ്ട്”

“എന്‍റെ ഉമ്മാടെ ഒരു കാര്യം,ഇനി നിങ്ങള്‍ മാത്രേ അറിയാന്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ ചെറുപ്പത്തിലെ എന്‍റെ പേടിയുടെ കാര്യം.എടാ അതെനിക്ക് മൂന്ന് വയസുള്ളപ്പോള്‍ ഉള്ള സംഭവം ആണ്.”
...................................

അന്ന് ഉച്ചക്ക് ജുമാ കഴിഞ്ഞു വന്ന ഉടനെ ഭക്ഷണം കഴിക്കാന്‍ ഇരുന്നു.ഷോപ്പിംഗ്‌ തന്നെയായിരുന്നു ഉദ്ദേശം.കഴിക്കുന്നതിനിടയില്‍ ഷെമി പറഞ്ഞു.”ഇന്ന് ഉമ്മാക്ക് കുറച്ചു സ്വര്‍ണം വാങ്ങിക്കണം.ഉമ്മയെയും കല്യാണപ്പെണ്ണിനേയും കല്യാണപ്പന്തലില്‍ വരുന്നവര്‍ക്ക് തെറ്റിപ്പോവും നോക്കിക്കോ “

എന്നാല്‍ നിയോഗം മറ്റൊന്നായിരുന്നു.ഞങ്ങള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ആ ദിവസം.ചോരയില്‍ കുളിച്ചു പത്തു മിനിറ്റോളം എന്‍റെ കയ്യില്‍ അവന്‍...ഇവിടുത്തെ നിയമത്തിനു മുന്നില്‍ നിസ്സഹായരായി ഞങ്ങള്‍...അവന്‍റെ വാക്കുകള്‍ ഇപ്പഴും ചെവിയില്‍....

“ഡാ..എന്‍റെ....എന്റുമ്മ ഒന്നും അറിയരുത്...എനിക്കെ .....ലും പറ്റിയാല്‍.....ജീവനില്ലാത്ത എന്‍റെ ശരീരം......ഉമ്മാക്ക് കഴിയില്ലെടാ...”

“എന്തോക്കെയാടാ നീയീ പറയണത് ...ഒന്നുമില്ലെടാ..”

‘”അറിയാ...ല്ലോ നാട്ടില്‍ ഞങ്ങള്‍ക്ക് ആരുമില്ല ...ഉമ്മയെ ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുകയാണ്...ഉമ്മ ഒന്നും....അറിയരുത്...ഇവിടുത്തെ പള്ളിയില്‍....
വെള്ളിയാഴ്ചകളില്‍ നിങ്ങള്‍....വരണം...പ്രാര്‍...എനിക്ക് വേണ്ടി...ഉമ്മ...അറിയരുത്...ഒന്നും...ഒരു കാര്യം കൂടി എനിക്ക് വേണ്ടി..
നാട്ടില്‍ ചെന്ന് മെഹ്രുവിനെ കാണണം.....ഞാന്‍ വരില്ലെന്നു...”

എന്തായിരുന്നു അവന്‍ പറയാന്‍ വന്നത്?അറിയില്ല..പിന്നീട് എന്തൊക്കെയാണ് എന്‍റെ ജീവിതത്തില്‍ നടന്നത് ?എന്തൊക്കെയാണ് നടന്നു കൊണ്ടിരിക്കുന്നത്.?എന്നും ഷെമിയുടെ ഉമ്മയോട് നൂറ് കള്ളം പറയേണ്ടി വന്നിരുന്നു.ലീവ് എല്ലാം ശരിയായതാണ്,വരുന്നതിനു രണ്ടു ദിവസം മുന്‍പ് കമ്പനിയിലെ പൈസയുമായി പോവുന്ന വഴി കൂടെ ഉണ്ടായിരുന്ന പാകിസ്ഥാനി പൈസയുമായി മുങ്ങി,അത് പിന്നെ കേസായി,അതിനൊരു തീരുമാനം ആവുന്നത് വരെ ജയിലില്‍ കിടക്കണം,ഇവിടുത്തെ നിയമം അല്ലെ?ആരെയും കാണാനോ ,ഫോണ്‍ ചെയ്യാനോ ഒന്നും പറ്റില്ല,ഞങ്ങള്‍ എല്ലാം ശ്രമിക്കുന്നുണ്ട്.ഉമ്മ അവനു വേണ്ടി ദുഹാ ചെയ്യണം...”

അങ്ങിനെ എത്ര എത്ര നുണകള്‍...മരണ വാര്‍ത്ത നാട്ടില്‍ അറിഞ്ഞു അവന്‍റെ ഉമ്മ അറിയാതിരിക്കാന്‍ എല്ലാ തലത്തിലും ഞങ്ങള്‍ ശ്രമിച്ചു.പള്ളി മഹല്ലിലും കാര്യത്തിന്‍റെ ഗൌരവം അറിയിച്ചു.കുറച്ചു ദിവസങ്ങള്‍ ശേഷം ഷെമി ആണെന്ന് പറഞ്ഞു ഒരു വട്ടം വിളിച്ചു.ഉമ്മ നല്ല ധൈര്യത്തോടെ തന്നെ സംസാരിച്ചു.എല്ലാം ശരിയാകും എന്ന് സമാധാനിപ്പിച്ചു.

പിന്നെയും കുറെ ദിവസങ്ങള്‍.അതിനിടയിലാണ് ഷെമിയുടെ ഉമ്മാക്ക് വയ്യാതാവുന്നത്.നാട്ടില്‍ പോവാന്‍ ലീവ് കിട്ടിയില്ല.പിന്നെ ഒരാഴ്ചക്ക് ശേഷം പോവാം എന്നായി.നാട്ടില്‍ എത്തുമ്പോള്‍ ഉമ്മാക്ക് ഏറെ കുറെ ഭേദം ആയിരുന്നു.കണ്ടതും കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു.ഷെമിയെ പറ്റി ചോദിച്ചപ്പോള്‍ എല്ലാം മനസ്സ് തകരുകയായിരുന്നു.ഇനി ഏറിയാല്‍ ഒരു വര്‍ഷം അതിനുള്ളില്‍ ഷെമി ഉമ്മയെ കാണാന്‍ വരും എന്ന് വെറുതെ വാക്ക് കൊടുത്തു.വൈകീട്ട് ഉമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.ഇനി അടുത്ത ലക്ഷ്യം മെഹ്റുവാണ്.
...................................
കാക്കിനിശേരി നൂര്‍ യതീമ്ഖാനയില്‍ ടീച്ചര്‍ ആണ് മെഹ്റു എന്നാണു ഉമ്മ പറഞ്ഞത്.ഉമ്മ പറഞ്ഞു തന്ന അഡ്രസ്‌ വെച്ച് അവിടെ എത്തി.ഒരു ചെറിയ വീട്.പുറത്തൊരു നീളന്‍ ഷെഡ്‌ ഉണ്ട്.നടു മുറ്റത്ത് മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന ഒരു മാവ്.കുറച്ചു കുട്ടികള്‍ മുറ്റത്ത്‌ ബഹളം വെച്ച് ഓടിക്കളിക്കുന്നു.ഷെഡില്‍ രണ്ടു ഗ്രൂപ്പുകള്‍ ആയി പത്തോ പന്ത്രണ്ടോ കുട്ടികള്‍ കാണും.അവര്‍ക്കിടയില്‍ ഒരു വലിയ പെണ്‍കുട്ടി ,ടീച്ചറെ പോലെ തോന്നി.അടുത്തു ചെന്നപ്പോള്‍ മനസ്സിലായി അത് മെഹ്റു അല്ല.നീല കണ്ണുള്ള സുന്ദരി എന്ന് ഉമ്മ പറഞ്ഞത് ഓര്‍മ്മ വന്നു.

“ആരെ കാണാന?”

“മെഹ്റു,മെഹര്‍ബാന്‍...”പറഞ്ഞു തീര്‍ന്നില്ല,ആ കുട്ടിയുടെ മുഖത്തു ഒരു പുഞ്ചിരി നിറഞ്ഞു.നീല കണ്ണില്ല എന്നേയുള്ളൂ ,സുന്ദരിയാണ്.ഇനി ഇവള്‍ തന്നെയാണോ മെഹ്റു?

“വരൂ ടീച്ചറെ ഞാന്‍ വിളിക്കാം,” അവളുടെ മുഖത്ത് നല്ല സന്തോഷം.

“ടീച്ചര്‍ കുറെ കാലായിട്ട് കാത്തിരിക്കുകയാണ്,പിന്നെ അറിഞ്ഞു എന്തോ ബുദ്ദിമുട്ട് ഉണ്ടായി എന്നും,വരവ് നീണ്ടു എന്നും,ഇതിപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത സമയത്താണ് ഷെമീര്‍ക്കാടെ വരവ്,ടീച്ചര്‍ ആകെ ചമ്മി അന്തം വിട്ടു പോവും.”

ഞാന്‍ ആകെ ഷോക്ക്‌ ആയിപ്പോയി.ഞാന്‍ ഷമീര്‍ അല്ലെന്നു പറഞ്ഞപ്പോഴേക്കും അവള്‍ ആ കൊച്ചു വീടിനകത്തേക്ക് കയറി പോയിരുന്നു.അല്‍പം കഴിഞ്ഞപ്പോള്‍ കണ്ടു പതിനാലാം രാവിന്‍റെ ശോഭയോടെ അവള്‍, ഷെമിയുടെ മെഹ്റു.ആ നീല കണ്ണുകള്‍ക്ക്‌ വല്ലാത്ത തിളക്കം.ഉമ്മ പറഞ്ഞ ജിന്ന് മോഹിച്ച പെണ്ണ്.നേരില്‍ കണ്ടില്ലെങ്കിലും എന്‍റെ ഷെമി ഒരുപാട് സ്വപ്നം കണ്ട പെണ്ണ്.അവള്‍ അടുത്തെത്തിയിരിക്കുന്നു.ആ മുഖത്തും കണ്ണുകളിലും നാണം.എന്ത് പറയണം എന്ന് അറിയില്ല.

“മെഹ്റു നമുക്കാ മാവിന്‍ ചോട്ടിലേക്ക് മാറിനിന്നു സംസാരിക്കാം.”

അവളുടെ മറുപടിക്ക് കാക്കാതെ ഞാന്‍ വേഗത്തില്‍ നടന്നു.അവള്‍ എത്തുമ്പോഴേക്കും ഒന്ന് രണ്ടു വട്ടം ശ്വാസം എടുത്തു വിട്ടു.

“ഞാന്‍ ഷെമിയല്ല,അവന്‍റെ ഫ്രെണ്ട് ആണ്,അവന്‍....അവനിനി തിരിച്ചു വരില്ല,അവനു വേണ്ടി കാത്തിരിക്കരുത്.”

എങ്ങിനെയാണ് പറഞ്ഞു തീര്‍ത്തത് എന്നറിയില്ല. ഒരു വലിയ കൊടുങ്കാറ്റ് പ്രതീക്ഷിച്ചിരുന്നു.തിരിഞ്ഞു നോക്കിയപ്പോള്‍..നിറഞ്ഞ കണ്ണുകളോടെ അവള്‍ നില്‍ക്കുന്നു.പിന്നെ ഏറെ പണിപെട്ട് ചുണ്ടില്‍ ഒരു ചിരി വരുത്തി അവള്‍ പറഞ്ഞു.

“വലിയ മോഹങ്ങളും,സ്വപ്നങ്ങളും ഒന്നും ഉണ്ടായിരുന്നില്ല.ഓര്‍മ വെച്ച നാള്‍ മുതല്‍ ഞാന്‍ ഇവിടെ ഉണ്ടായിരുന്നു.ഇവിടെ പഠിച്ചു വളര്‍ന്നു.ഇവിടെ തന്നെ ജീവിച്ചു തീര്‍ക്കാന്‍ ഉള്ള ജന്മം,അത്ര മാത്രമായിരുന്നു ഞാന്‍.ഇപ്പോള്‍ അഞ്ചു കുട്ടികള്‍ ഉണ്ട് ആരുമില്ലാത്തര്‍ ആയി.,ഈ കുട്ടികള്‍ക്കൊപ്പം ഇങ്ങനെ.....എല്ലാ മാസവും ഇവിടുത്തെ കുട്ടികള്‍ക്ക് ഡ്രെസ്സും ,പൈസയുമായി വരുമായിരുന്നു ഉമ്മ.വീട്ടില്‍ ഉമ്മ തനിച്ചായിരുന്നത് കൊണ്ടായിരിക്കാം എന്നോട് സംസാരിച്ചിരിക്കാന്‍ ഉമ്മാക്ക് ഇഷ്ടമായിരുന്നു,എനിക്കും അത് പോലെ തന്നെ.ഒരുപാട് ഇഷ്ടം കൂടുമ്പോള്‍ ചില ദിവസങ്ങളില്‍ എന്നോടൊപ്പം നില്‍ക്കുമോ എന്ന് ഞാന്‍ ചോദിക്കും.അപ്പോഴൊക്കെ ഒരു മടിയും കൂടാതെ എന്നോടൊപ്പം നില്‍ക്കും.എന്‍റെ എല്ലാ സങ്കടങ്ങളും ഇറക്കിവെക്കാന്‍ എനിക്ക് ഉമ്മ മാത്രം മതിയായിരുന്നു.ഉമ്മയുടെ മകള്‍ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചു.ഞാന്‍ കണ്ടിട്ടില്ലാത്ത എന്‍റെ എന്‍റെ ഉമ്മയെ പോലെ,,. ഞാന്‍ ആ മാറില്‍ പറ്റി ചേര്‍ന്നു കിടക്കുമായിരുന്നു.വിവാഹം ഒന്നും സ്വപ്നത്തില്‍ പോലും ഇല്ലാത്ത സമയത്താണ് ഉമ്മ എന്നോട് ഷെമിക്കയെ പറ്റി പറയുന്നത്.പക്ഷേ ഞാന്‍ ഒട്ടും ഭാഗ്യം ഇല്ലാത്തവള്‍...”
പിന്നെയും എന്തൊക്കെയോ സംസാരിച്ചു.ഷെമിയുടെ അപകട മരണവും,അന്ന് തൊട്ടു ഇന്നോളം ഞങ്ങള്‍ കൂട്ടുകാര്‍ നടത്തിയ നാടകങ്ങളും എല്ലാം.യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ ഉമ്മയെ ഒന്നും അറിയിക്കരുത് എന്ന് പ്രത്യേകം പറഞ്ഞു.

“മെഹ്റു വിഷമിക്കരുത്,ആരുമില്ല എന്ന് കരുതരുത്,ഉമ്മയുണ്ട്,ഞങ്ങള്‍ എല്ലാവരും ഉണ്ട്,പിന്നെ ഇനി ഉമ്മ വരുമ്പോള്‍ കൂടുതല്‍ ദിവസങ്ങളും ഇവിടെ നിര്‍ത്തണം”

..............................................
അന്ന് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.മെഹ്റു വിന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.ഉറക്കം കിട്ടുന്നില്ല.ബാലുവിനെ വിളിച്ചു,. ഉമ്മയെയും മെഹ്റുവിനെയും കണ്ട കാര്യം പറഞ്ഞു.വേറെയും എന്തോ പറയാന്‍ ഉണ്ടായിരുന്നു....  പക്ഷേ കഴിഞ്ഞില്ല.
കാലത്ത് സുബഹി നിസ്കാരത്തിനു ഉപ്പ വന്നു വിളിച്ചപ്പോഴും ഞാന്‍ ഉറങ്ങിയില്ലായിരുന്നു.പള്ളിയില്‍ നിന്നും തിരിച്ചു വരുമ്പോള്‍ മനസ്സില്‍ ഒരു തീരുമാനം എടുത്തിരുന്നു.മെഹറുവിനെ തന്‍റെ ജീവിതത്തിലേക്ക് കൂട്ടണം എന്ന്.
......................................................
ബാലുവിനും മനാഫിനും ഇതില്‍പരം സന്തോഷം വേറെ ഇല്ലായിരുന്നു.പക്ഷെ മെഹറുവിനോടും ഷമിയുടെ ഉമ്മയോടും എങ്ങിനെ അവതരിപ്പിക്കും എന്നതായിരുന്നു പ്രശ്നം.അതിലും വലിയ പ്രശ്നം എന്‍റെ വീട്ടിലും ഉണ്ടാവും എന്ന് ഉറപ്പാണ്.ഈ വക ചിന്തകളില്‍ ഒരാഴ്ച നീങ്ങി.അങ്ങിനെ ഇരിക്കെ ഒരു ദിവസം ഷമിയുടെ ഉമ്മയുടെ കാള്‍.കാക്കിനിശ്ശേരിയിലെ യതീംഖാന അവിടത്തെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഏറ്റെടുക്കാന്‍ പോവുന്നു.അങ്ങിനെ വന്നാല്‍ മെഹറുവിന് ഇനി അവിടെ നില്‍ക്കാന്‍ പറ്റില്ലത്ത്രെ.ഉമ്മ അവളെ കാണാന്‍ പോയപ്പോള്‍ അവിടുത്തെ ഭാരവാഹികള്‍ ആണ് ഈ കാര്യം ഉമ്മയെ അറിയിക്കുന്നത്.എന്നോട് എത്രയും പെട്ടെന്ന് ഷമിയുടെ വീട് വരെ വരാന്‍ ഉമ്മ പറഞ്ഞു.
ഞാന്‍ ചെല്ലുമ്പോള്‍ ഉമ്മ വീടിന്‍റെ വേലിക്കല്‍ തന്നെ നില്‍പ്പുണ്ട്.
യതീംഖാനയിലെ കാര്യങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ അവിടേക്ക് ചായയുമായി മെഹറു വന്നത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടി.

“മോളെ ഞാന്‍ ഇങ്ങോട്ട് കൂട്ടി.,”

“അത് നന്നായി.,കുറെ മുന്‍പേ നമുക്കിത് ചെയ്യാമായിരുന്നു.”

“അതിനു റബ്ബിന്‍റെ വിധീം സമയോം ഇപ്പഴാ ആയത് എന്ന് കരുതാം. “

“എന്തായാലും വെള്ളിയാഴ്ച ഷമി വിളിക്കുമ്പോള്‍ ....സന്തോഷാവും “ 

ഞാന്‍ മെഹറുവിനെ നോക്കി.വാതില്‍ക്കല്‍ നിന്നും അവള്‍ നേരത്തേ പോയിരുന്നു.

കുറച്ചു നേരം കൂടി എന്തൊക്കെയോ സംസാരിച്ച് തിരിച്ചു പോന്നു.മനസ്സിലെ തീരുമാനം രണ്ടു പേരോടും പറയാന്‍ പറ്റിയില്ല.
പിറ്റേന്നു ഉമ്മയെ അടുക്കളയില്‍ സഹായിക്കാന്‍ എന്നാ മട്ടില്‍ ചുറ്റി പറ്റി നടന്നു.വെറുതെ ഒന്ന് അവതരിപ്പിക്കണം മെഹറുവിന്‍റെ കാര്യം, അതാണ് ലക്ഷ്യം.അപ്പോള്‍ ആണ് മൊബൈല്‍ റിംഗ് ചെയ്തത്.ഷമിയുടെ വീട്ടിലെ നമ്പര്‍ ആണ്.അങ്ങേ തലക്കല്‍ മെഹറു ആയിരുന്നു.ഉമ്മാക്ക് 
കൊടുക്കാം എന്ന് മാത്രം പറഞ്ഞു അവള്‍ ഫോണ്‍ കൈ മാറി.

“എനിക്ക് മോനോട് ഒരു കാര്യം പറയാന്‍ ഉണ്ട്.”

“എന്താ ഉമ്മാ ?”

“അത് പിന്നേ,ഇന്നലെ ബാലു വിളിച്ചിരുന്നു,നിന്നേം വിളിച്ചിട്ടുണ്ടാവും എന്നറിയാം “

“ഇല്ല ഇന്നലെ അവന്‍ വിളിച്ചില്ലല്ലോ “

“ഷമി മോന്‍റെ വരവ് ഇനിയും വൈകും എന്നാണു അവന്‍ പറഞ്ഞത്.,എന്താ അവര് എന്‍റെ കുട്ടീനെ ഇനി വിടൂല്ലേ “

“എന്താ ഉമ്മാ,അവനെ വിടാതെ പിന്നെ,കേസ് നടക്കുന്നുണ്ടല്ലോ ,ബാലു പണ്ടേ അങ്ങിനെയാ,ചെറിയ വല്ല കാര്യവും മതി അവന് ടെന്‍ഷന്‍ കേറാന്‍,ഞാന്‍,,ഞാന്‍ ഒന്ന് വിളിക്കട്ടെ എന്നിട്ട് ഞാന്‍ ഉമ്മാനെ വിളിക്കാം,”

“അതല്ല മോനേ,മെഹറുവിനെ ഇനിയും ഇങ്ങനെ നിര്‍ത്താന്‍ പറ്റോ.? മാത്രോല്ലാ ഷമി ആണെങ്കില്‍ മോളെ കണ്ടിട്ടും ഇല്ലല്ലോ,ഇനി ഇപ്പള്‍ത്തെ ആണ്‍കുട്ടികളുടെ കാര്യം അല്ലെ “

“ഹേയ് എന്താ ഉമ്മ, അങ്ങിനെ ഒക്കെ എന്തിനാ ചിന്തിക്കുന്നത് ? ഷമിക്ക് അവളെ ഇഷ്ടാവും “

“എനിക്കിപ്പോ എന്തോ കുറെ വേണ്ടാത്ത ചിന്തകള്‍ ഒക്കെയാണ് എപ്പഴും മനസ്സില്.ഇപ്പൊ ഞാന്‍ ഒരു കാര്യം ചിന്തിക്ക്യ ,മെഹറു എന്‍റെ മോളാ, അവളെ ആരുടെ എങ്കിലും കൈ പിടിച്ചു കൊടുക്കണം.എന്‍റെ ഷമിക്ക് നല്ലൊരു കുട്ടിയെ വേറെ നോക്കണം”

“ഉമ്മ പറയുന്നത്.?”

“നീ കണ്ടില്ലേ അവളെ ,നിനക്ക് നന്നായി ചേരും,നിനക്ക് ഇഷ്ടമായാല്‍ എനിക്ക് സന്തോഷത്തോടെ അവളെ നിന്നെ എല്പിക്കാം,”
കേള്‍ക്കാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ആണ് ഇപ്പോള്‍ ഉമ്മ പറഞ്ഞത് ,പക്ഷെ പെട്ടെന്ന് കേട്ടപ്പോള്‍...

“ഞാന്‍ ഉമ്മയെ കുറച്ചു കഴിഞ്ഞു വിളിക്കാം,നാളെ വെള്ളിയാഴ്ച്ച അല്ലെ ഷമി വിളിക്കുമ്പോള്‍ ഞാന്‍ ഇതൊക്കെ അവനോട് ഒന്ന് ചോദിക്കട്ടെ “

“അപ്പോള്‍ നിനക്ക് മെഹറൂനെ ഇഷ്ടായെട്ക്ക്ണ് അല്ലെ “

“ഞാന്‍ വിളിക്കാം ഉമ്മാ “എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു.തിരിഞ്ഞു നോക്കിയപ്പോള്‍ എന്‍റെ ഉമ്മ അടുത്ത്.

“എന്താടാ?ആരാ ഫോണില്? “

“ഇങ്ങള് ഇങ്ങനെ ദോശേം ചുട്ട് എന്നെ തീറ്റിച്ചോളീം ,ഞാന്‍ കെട്ടു പ്രായം ആയി നിക്കണത് ഇങ്ങള് കാണുന്നില്ലല്ലോ “
എന്നും പറഞ്ഞു ഉമ്മാടെ കവിളില്‍ ഒരു നുള്ളും കൊടുത്ത് നേരെ റൂമിലേക്ക്‌ ഓടി.പിന്നില്‍ ഉമ്മ അന്തം വിട്ടു നില്‍ക്കുന്നുണ്ടായിരുന്നു.കാരണം എന്‍റെ ഇങ്ങനെ ഒരു ഭാവം
ഉമ്മ മുന്‍പ് കണ്ടിട്ടുണ്ടാവില്ല.ഉള്ളില്‍ പ്രണയം നിറയാന്‍ തുടങ്ങിയിരിക്കുന്നു.കുറച്ചു മിനിട്ടുകള്‍ പിറകിലോട്ട് ചിന്തിച്ചു.ഫോണ്‍ വന്നതും ഹലോ എന്ന് പറഞ്ഞപ്പോള്‍ അവള്‍ ഞാന്‍ ഉമ്മാക്ക് കൊടുക്കാം എന്ന് പറഞ്ഞതും.ഉമ്മ അവളോട്‌ ആദ്യം സമ്മതം വാങ്ങിയിട്ടുണ്ടാവും ഉറപ്പ്.എന്നിട്ടാവും എന്നെ വിളിച്ചത്.
ഞാന്‍ ബാലുവിനെ വിളിച്ചു.മനാഫിന്‍റെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചത് എന്നറിഞ്ഞു.എന്നാലും ഒറ്റയടിക്ക് ഉമ്മാട് അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും അത് തന്നെ ആയിരുന്നു അഭിപ്രായം,.പക്ഷെ വേറെ വഴിയില്ലാത്തത് കൊണ്ട് അങ്ങിനെ പറയേണ്ടി വന്നു.അടുത്ത വിഷയം വീട്ടില്‍ ഈ കാര്യം അവതരിപ്പിക്കുക എന്നതായിരുന്നു.ഉമ്മാക്ക് വിരോധം ഉണ്ടാവില്ല എന്ന് ഉറപ്പാണ്. യതീംഖാനയില്‍ വളര്‍ന്ന കുട്ടി എന്ന് പറയുമ്പോള്‍ ഉപ്പാടെ പ്രതികരണം എന്താവും എന്നതാണ് പേടി.
.....................................
പിറ്റേന്ന് വീണ്ടും ഷമിയുടെ വീട്ടില്‍ പോയി.മെഹറുവിനെ കാണാന്‍ മനസ്സ് തുടിക്കുന്നുണ്ടായിരുന്നു.കാളിംഗ് ബെല്‍ അടിച്ചപ്പോള്‍ മെഹറുവാണ് വാതില്‍ തുറന്നത്.അവളുടെ മുഖത്തു ഒരു ജാള്യത ഉണ്ടായിരുന്നോ?.

“ഉമ്മ എവിടെ ?”

“നിസ്കരിക്കുകയാണ് ,ഇക്ക വരൂ “

ഉമ്മ ഇടനാഴിയില്‍ നിസ്കാരപ്പായില്‍ ഇരിക്കുന്നു.എന്നെ കണ്ടതും ഉമ്മ കൈ കൊണ്ട് മാടി വിളിച്ചു.അടുത്തു ചെന്നപ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കണ്ടപ്പോള്‍ മനസ്സിലായി മനസ്സില്‍ ഷമിയാണ് എന്ന്.

“എന്താ ഉമ്മ”

“മോനേ...”വാക്കുകള്‍ പുറത്തേക്ക് വരുന്നില്ലായിരുന്നു.എന്നെ ചേര്‍ത്തു പിടിച്ചു.

“പണ്ട് ഷെമിമോന്‍റെ ഉപ്പ ഞങ്ങളെ തനിച്ചാക്കി പോയതിനു ശേഷം ഈ അടുത്ത ദിവസം വരെ നിസ്കാരപ്പായയില്‍ ഞാന്‍ ഇങ്ങിനെ കണ്ണടച്ച് ഇരിക്കുമ്പോള്‍  അടുത്ത് മൂപ്പര് വന്നിരിക്കുന്ന പോലെ ഒരു തോന്നലാ.....”ഉമ്മാടെ രണ്ടു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു....

“എന്താ ഉമ്മാ ..ഇപ്പൊ ഇങ്ങനൊക്കെ ....പറയുന്നത് ?”

“കുറച്ച് ദിവസായീട്ട് ഇപ്പൊ ഇന്‍റെ മോന്‍ അടുത്ത് വന്നിരിക്കുന്ന പോലെ ഒരു ......ഇപ്പൊ ഇന്‍ക്ക് തോന്നാ ...ഇന്‍റെ കുട്ടി ഇനി വരില്ലാന്ന്,,,ഇന്നലെ രാത്രി വെളുക്കുവോളം ഞാന്‍ ഇന്‍റെ കുട്ടീനെ കിനാവ് കണ്ട്.,അന്‍റെ കല്യാണാ,,ഓനാ എല്ലാട്ത്തും ഓടി നടന്ന് കാര്യങ്ങള് നോക്കണത്.നമ്മുടെ ഈ വീട്ടില് വെച്ചാ കല്യാണം.ഒക്കെ കഴിഞ്ഞു എന്നെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞിട്ട്.....ഒന്നും പറയാണ്ട് ഇന്‍റെ കുട്ടി ഒരു പോക്കാ..മോന്‍ പറയ്‌ എന്താ ഇന്‍റെ കുട്ടിക്ക് പറ്റീത് ...മരിക്കണേന് മുന്‍പ് ഇക്കൊന്നു കാണാന്‍ പറ്റോ “

ഇനിയും പിടിച്ചു നില്‍ക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു.പൊട്ടിപ്പോയി..ഒരു കൊച്ചു കുഞ്ഞെന്ന പോലെ ഉമ്മാടെ മടിയിലേക്ക് തലവെച്ചു കരഞ്ഞു.കടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും തേങ്ങല്‍ വലിയ ശബ്ദത്തില്‍ പുറത്തേക്ക് വന്നു.എന്‍റെ തലയിലേക്ക് തല ചായ്ച്ചു എന്‍റെ മുടിയിഴകളില്‍ തലോടി

“ഇന്‍റെ കുട്ടി കരയല്ല..”എന്ന ഉമ്മയുടെ സാന്ത്വന വാക്കുകള്‍ വിദൂരതയില്‍ നിന്നെന്ന പോലെ എനിക്ക് കേള്‍ക്കാമായിരുന്നു.
..............................................
അനാഥയായിരുന്നു അവള്‍ എന്ന കാര്യം വീട്ടില്‍ പറയണ്ട എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഷെമിയുടെ ഉമ്മയാണ് അത് വേണ്ടെന്നു പറഞ്ഞത്. പിന്നീട് എല്ലാം പെട്ടെന്ന് കഴിഞ്ഞു.ഷെമിയുടെ ഉമ്മ എല്ലാം മറക്കാന്‍ ശ്രമിക്കുകയായിരുന്നു.മെഹറു എപ്പഴും ഉമ്മയോടൊപ്പം ഉണ്ടായിരുന്നു.ഞാന്‍ നാട്ടില്‍ വരുമ്പോള്‍ മാത്രം മെഹറു വീട്ടില്‍ സ്ഥിരമായി നിന്നാല്‍ മതിയെന്ന് ഉപ്പ പറഞ്ഞു.ഉപ്പാക്കും ഉമ്മാകും മെഹറുവിനെയും,ഉമ്മയെയും വല്യ ഇഷ്ടമായിട്ടുണ്ട്.ലീവ് കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ഒരു സന്തോഷവാര്‍ത്ത ഉണ്ടായിരുന്നു.ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു കൊച്ചു അതിഥി കൂടി വരുന്നു എന്ന കാര്യം.മോള് ജനിച്ചതില്‍ പിന്നെ ഷെമിയുടെ ഉമ്മ കരഞ്ഞു കണ്ടിട്ടില്ല എന്ന് മെഹറു എപ്പഴും പറയും.ഞങ്ങളുടെ സ്വകാര്യ സംസാരങ്ങളില്‍ പോലും ഷെമിയുടെ ഉമ്മ എന്ന് പറയാന്‍ മെഹറു സമ്മതിക്കില്ലായിരുന്നു ,അവളുടെ ഉമ്മയാണ്,,ഉമ്മ എന്ന് തന്നെ വിളിക്കണം.പിന്നെ പിന്നെ അതങ്ങിനെ ആവുകയായിരുന്നു.എന്നും വെള്ളിയാഴ്ചകളില്‍ സോനാപൂരിലെ ഖബര്‍സ്ഥാനില്‍ പോവും.കഴിഞ്ഞ ഒന്നരവര്‍ഷമായി അതിനു മുടക്കം വരുത്താറില്ല.

“അപ്പഴേ റൂം എത്തി,,,ബാക്കി ഉറക്കവും നെടുവീര്‍പ്പും എല്ലാം റൂമില്‍ മതി”

“ഹോ ...എത്തിയോ”

“പിന്നേയ് ഒരു കാര്യം, കൊണ്ട് വന്ന പത്തിരിയും ഇറച്ചിയും മനസ്സമാധാനായി തിന്നാന്‍ അനുവദിക്കണം.ഞാന്‍ നേരെ കിച്ചെനില്‍ പോണു..കുറച്ചു ഉള്ളിയും പച്ചമുളകും ഒക്കെ അറിഞ്ഞു റെഡിയാക്കട്ടെ.,നീ ഒന്ന് കുളിച്ചു വരുമ്പോഴേക്കും ഞങ്ങള്‍ പെട്ടി ഒക്കെ പൊട്ടിച്ച് എല്ലാം തിന്നാന്‍ പരുവത്തിന് ആക്കി തരാം.ഹാ പിന്നെ വാഷിംഗ്‌ മെഷീന്റെ അടുത്തു അല്‍ ബയാന്‍റെ ബോട്ടിലില്‍ ഉള്ള വെള്ളം എടുത്താല്‍ മതി,അത് ഇന്നലെ രാത്രി പിടിച്ചു വെച്ചതാ,,,ബാക്കിയുള്ള രണ്ടു ബോട്ടിലും ഇന്ന് ഞങ്ങള്‍ കുളി കഴിഞ്ഞു പിടിച്ചു വെച്ചതാ ,,നല്ല ചൂടുണ്ടാവും.”

ഹോ.... നാളെ വെള്ളി ,ഇനി ഞായറാഴ്ച മുതല്‍ നാടകം തുടങ്ങുകയായി.കൂട്ടിയും കിഴിച്ചും മുന്നോട്ടു തള്ളി നീക്കേണ്ടത് ഒരു വര്‍ഷം ആണ്.പക്ഷേ അതിനെല്ലാം മേലെ ഇപ്പഴും ഉത്തരം കിട്ടാതെ ആ ചോദ്യം മനസ്സില്‍ ബാക്കി നില്‍ക്കുന്നു.ഷെമിയെ കുറിച്ച് ഇപ്പോള്‍ ഉമ്മ എന്തായിരിക്കും ചിന്തിക്കുന്നത്.ഒരു പ്രതീക്ഷ വെറുതെയെങ്കിലും ആ മനസ്സില്‍ ?

ശനിയാഴ്‌ച, മാർച്ച് 15, 2014

മൈലാഞ്ചിക്കുന്നിലെ വിശേഷങ്ങള്‍


ഏറെ നേരമായി സുറുമിയേയും കാത്തു ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട് , ഇന്നെന്തോ അവള്‍ ഒരുപാട് വൈകിയിരിക്കുന്നു. അവള്‍ ടൈപിംഗ് പഠിക്കാന്‍ പോവുന്നത് തന്നെ ഈ ഒരു കൂടിക്കാഴ്ചക്ക് വേണ്ടിയാണ്
. മാളിയേക്കല്‍ ഹസൈനാര്‍ ഹാജിയുടെ മകള്‍ സുറുമിയെ മോഹിക്കാന്‍ മാത്രം ഒരു യോഗ്യതയും എനിക്കില്ല.
അത് അറിയാഞ്ഞിട്ടല്ല ചെറുപ്പം തൊട്ടേ ഉള്ളില്‍ ഉള്ള ഒരു ഇഷ്ടം ആയിരുന്നു. ഓത്തു പഠിക്കാന്‍ ഒരുമിച്ചു പോയിരുന്ന കാലത്ത് തൊട്ടേ ഉള്ള ഇഷ്ടം . അവരുടെ വീട്ടിലെ അടുക്കളക്കാരിയാണ് ഉമ്മ. ഒരു അടുക്കളക്കാരി ആയിട്ടോ അടുക്കളക്കാരിയുടെ മകന്‍ ആയിട്ടോ അല്ല ഞങ്ങളെ അവര്‍ കണ്ടിട്ടുള്ളത്.
പൂര്‍ണ സ്വാതന്ത്ര്യം ഉണ്ട് ആ വീട്ടില്‍. രണ്ടു പെണ്‍കുട്ടികളാണ് അവര്‍ക്ക്. മൂത്തവള്‍ സുറുമി. അനിയത്തി സുലൈഖ .അവരുടെ ഒരു മൂത്ത ആണ്‍കുട്ടിയെ എന്ന പോലെയാണ് അവര്‍ എല്ലാം എന്നെ കാണുന്നത്. എന്റെയും സുറുമിയുടെയും ഇഷ്ടം അവര്‍ അറിയുന്ന ദിവസം , അതോര്‍ക്കാന്‍ കൂടി വയ്യ. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു വലിയ തറവാട്ടില്‍ നിന്നും കഷ്ടപ്പാടിലേക്ക് കൈ പിടിച്ചിറക്കിക്കൊണ്ടുവന്നതാണ് എന്റെ ഉപ്പ ഉമ്മയെ. അന്ന് വീട്ടുകാരും നാട്ടുകാരും കയ്യൊഴിഞ്ഞ ഉപ്പയെയും ഉമ്മയെയും സഹായിക്കാന്‍ തയ്യാറായത് ഹസൈനാര്‍ ഹാജിയാണത്രേ. ആ ഒരു കടപ്പാട് ഉപ്പ മരിക്കുന്നത് വരെ അവരോടു കാണിച്ചിരുന്നു,
പിന്നീട് എനിക്ക് ബുദ്ദിയുറക്കാത്ത പ്രായത്തില്‍ ഉമ്മയെയും കൈക്കുക്കുഞ്ഞായ ഹസിമോളെയും എന്റെ കയ്യില്‍ ഏല്പിച്ചിട്ട് ഉപ്പ പോയി. അന്ന് ഹസൈനാര്‍ ഹാജിയുടെ ഭാര്യ ഫാത്തിമത്താടെ കൈവിരല്‍ തുമ്പില്‍ പിടിച്ചു ഉപ്പയുടെ മയ്യിത്ത്‌ കൊണ്ട് പോവുന്നത് കണ്ട ഒരു ഓര്മ ബാക്കിയുണ്ട്. അന്ന് മുതല്‍ എനിക്ക് നാല് മക്കള്‍ ആണെന്ന് ഫാതിമത്ത പറയുമായിരുന്നു. ഒരു പാത്രത്തില്‍ നിന്നും ഞങ്ങള്‍ നാലുപേര്‍ക്കും ഭക്ഷണം തരുമായിരുന്നു. മൂന്ന് അനിയത്തിമാരയിരുന്നു എനിക്ക്. പിന്നീട് എപ്പോളാണ് സുറുമി എനിക്ക് പ്രണയിനി ആയത് ? ആര്‍ക്കായിരുന്നു പിഴച്ചത് ? എനിക്കോ അതോ അവള്‍ക്കോ ?
" എന്താ ഇത്ര വലിയ ആലോചന? " സുറുമിയാണ്.
" ഒന്നുമില്ല , നമ്മുടെ ഈ ബന്ധം നിന്റെ വീട്ടുകാര്‍ എങ്ങിനെ കാണും? എങ്ങിനെ പ്രതികരിക്കും ? "
" ഒന്നും ഉണ്ടാവില്ല. ഞാന്‍ കരയുന്നത് കാണാന്‍ ഉപ്പാക്ക് കഴിയില്ല , എന്നെ പോലെ തന്നെ ഉപ്പ നിന്നെയും സ്നേഹിക്കുന്നുണ്ട് , അവര്‍ക്ക് സന്തോഷമാവും, എനിക്കുറപ്പാണ്. "
" ആ സ്നേഹം ആണ് എന്റെ പ്രശ്നം, അനിയത്തിയായി കാണേണ്ട നിന്നെ ഞാന്‍ പ്രേമിക്കുന്നു എന്ന് നമ്മുടെ വീട്ടില്‍ അറിയുന്ന കാര്യം ഓര്‍ക്കാന്‍ കൂടി വയ്യ സുറുമീ. "
" എന്റെ മോന്‍ ഇപ്പോള്‍ അതൊന്നും ആലോചിക്കേണ്ട, റിസള്‍ട്ട്‌ വന്നാല്‍ ഉപ്പാടെ നാഗ്പൂരുള്ള അടക്ക ബിസിനസ്‌ നിന്നെ ഏല്പിക്കാന്‍ പോവാണെന്ന് ഉമ്മയോട് പറഞ്ഞത്രേ , പിന്നെ നമുക്കവിടെ നിന്റെ ഉമ്മപറഞ്ഞു തരാറുള്ള അറബിക്കഥയിലെ രാജകുമാരിയും രാജകുമാരനുമായി കഴിയാം "
" സുറുമീ "
" എന്താ "
" നിനെക്കെന്നാ എന്നോട് പ്രണയം തുടങ്ങിയത് ? "
" ചെറുപ്പത്തിലെ "
" ചെറുപ്പത്തില്‍ എന്ന് പറഞ്ഞാല്‍? "
" നല്ല ചെറുപ്പത്തിലെ "
" എന്നാലും ...ശരിക്കും പറ "
" ഞാന്‍ ഉമ്മാടെ അറബിക്കഥകള്‍ കേള്‍കാന്‍ തുടങ്ങിയ അന്ന് തൊട്ടേ .."
" എന്ന് പറഞ്ഞാല്‍ ,,,മദ്രസയില്‍ പോവുന്നതിനും മുന്‍പോ? "
" ഉം .." അവള്‍ക്കു നാണം വന്നു. ആ വെള്ളാരം കണ്ണുകള്‍ പാതി അടഞ്ഞു.
" എന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ? "
" ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്നോട് പറയാന്‍ "
" അതിനു നിന്നോട് ആരാ പറഞ്ഞത് എനിക്ക് നിന്നോട് ഇഷ്ടം ഉണ്ടെന്നു? "
" വല്യ ബാദുഷയൊന്നും ചമയേണ്ട , എനിക്കറിയാരുന്നു, മൈലഞ്ചിക്കുന്നു നേര്‍ച്ച വരുമ്പം എന്നോടല്ലേ ചോദിക്കുന്നത് എന്ത് കളര്‍ വളയാണ് വേണ്ടത് എന്ന്? , സുറുമയും തട്ടവും എല്ലാം എന്റെ കയ്യില്‍ അല്ലെ തരാറുള്ളൂ. അപ്പോഴേ എനിക്കറിയാം എന്നോട് മുഹബ്ബത്താണ് എന്ന് "
" മുഹബ്ബത്തല്ലെടീ പൊട്ടീ, പ്രണയം, നീ നിന്റെ വീട്ടില്‍ തന്നെ ഇരുന്നു പഴഞ്ചനായി, അതുകൊണ്ട ഞാന്‍ നിന്റെ ഉപ്പാനെ കൊണ്ട് നിന്നെ ടൈപ്പിങ്ങിനു വിടാന്‍ പറഞ്ഞത്. "
" ഹോ ഹൊ..അല്ലാതെ എന്നെ ഇത്തിരി നേരം തനിച്ചു കാണാനും മിണ്ടാനും അല്ല ? " അവളുടെ മുഖം വാടി.
" എന്റെ മുത്തെ നിന്നെ കാണാന്‍ തന്നെയാണ്, സുറുമയിട്ട നിന്റെ ഈ വെള്ളാരം കണ്ണുകളില്‍ എനിക്ക് ജന്നത്ത് കാണാന്‍ വേണ്ടി, പിന്നെ നിന്റെ ഒരു പാട്ട് കേള്‍ക്കാന്‍ വേണ്ടി, അതില്‍ മുഴുകി ഈ മൈലാഞ്ചി കുന്നിനു മുകളില്‍ കൂടി ഒഴുകിണ്ടാക്കാന്‍ വേണ്ടി, നിന്റെ ഈ മുഹബ്ബത്ത് തന്നെയാണ് സുഖം "
" മുഹബ്ബത്ത് എന്ന് പറയാനാ എനിക്കും ഇഷ്ടം, പ്രണയം എന്ന് പറയുമ്പോള്‍ ഒരു പേടിയാ, മുഴുവനും കള്ളമാണ് "
" നിന്റെ ഉപ്പ ഈ മൈലഞ്ചിക്കുന്നു മുഴുവന്‍ ഇങ്ങനെ കയ്യടക്കി വച്ചിരിക്കുന്നത് എന്തിനാ ? "
" നമുക്ക് ഇങ്ങനെ ഇരുന്നു മുഹബ്ബത്ത് പങ്കുവയ്ക്കാന്‍ വേണ്ടി " അവള്‍ ചിരിച്ചു.
" സുറുമീ , എനിക്കിന്ന് മയില്‍‌പീലി കണ്ണ് കൊണ്ട് എന്നാ പാട്ട് പാടിത്തരണം" അവന്‍ പറഞ്ഞാല്‍ അവള്‍ പാടും. നേരം പുലരുന്നത് വരെ പാടും.
" മയില്‍ പീലി കണ്ണ് കൊണ്ട് കരളിന്റെ കടലാസ്സില്‍ മാപ്പിള പാട്ട് കുറിച്ചവനെ .."
" അള്ളോ...നേരം ഒരുപാടായി ...ഇപ്പോള്‍ മഗരിബ് ബാങ്ക് വിളിക്കും, ഞാന്‍ പോവ്വാ..."
അവള്‍ കുറച്ചു മൈലാഞ്ചി ഇലകളും നുള്ളി ഓടിപ്പോയി.
പക്ഷെ ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നില്ല ...ഞങ്ങളുടെ പ്രണയം നിറച്ച സന്തോഷത്തിന്റെ ദിനങ്ങള്‍അവസാനിക്കുകയായിരുന്നു എന്ന്.
***************************
അന്ന് വൈകീട്ട്, എന്നെ അന്നെഷിച്ചു ഇന്‍സ്പെക്ടര്‍ അബ്ബാസ്‌ അലി വന്നിരുന്നു എന്ന് മാധവപ്പണിക്കര്‍ പറഞ്ഞു. മാധവപ്പണിക്കരുടെ കളരിയിലെ കാര്യങ്ങള്‍ എല്ലാം ഞാന്‍ തന്നെയായിരുന്നു നോക്കിയിരുന്നത്. എന്നെ അവിടുത്തെ അടുത്ത കുരിക്കള്‍ ആക്കണം എന്ന് മൂപ്പര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ ഗുരുനാഥന്‍ പട്ടാമ്പിയിലെ കുരിക്കള്‍ കുട്ടി ആലി അദ്ദേഹത്തിനു പകര്‍ന്നു കൊടുത്ത ചില പ്രത്യേക മുറകള്‍ എനിക്ക് അദ്ദേഹം പറഞ്ഞു തന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഇതെല്ലം വിശ്വസിച്ചു കൈമാറാന്‍ ഇപ്പോള്‍ ഈ നാട്ടില്‍ നീ മാത്രമേ ഉള്ളൂ. ബാക്കി ആര്‍ക്കും പറഞ്ഞു കൊടുക്കാന്‍ ധൈര്യം ഇല്ല എന്ന്. 

സ്റ്റേഷനില്‍ ചെന്നപ്പോള്‍ അബ്ബാസ്‌ സര്‍ ഉണ്ടായിരുന്നു.നേരം വൈകിയതിന് ഒന്നും പറഞ്ഞില്ല.
“സര്‍ അന്നെഷിച്ച വിവരം അറിയാന്‍ വൈകി ...”
“അതിനു നിനക്കെവിടെ സമയം ? നീ ....”അബ്ബാസ്‌ അലി അടുത്തു നിന്ന കോണ്‍സ്റ്റബിള്‍ രാജനെ നോക്കി .അയാള്‍ അവിടെ നിന്നും പോയി.അതിനു ശേഷമാണ് അബ്ബാസ്‌ അലി പറഞ്ഞു വന്നത് അവസാനിപ്പിച്ചത് .
...കാണുന്ന പെണ്‍കുട്ടികളെ എല്ലാം പഞ്ചാരയടിക്കാന്‍ നടക്കല്ലേ , നിനക്ക് മാളിയേക്കല്‍ തറവട്ടീന്നു തന്നെ വേണം അല്ലെ പെണ്ണിനെ ?”
എന്തോ പന്തികേട് തോന്നി.
“നിന്റെ പഞ്ചാരയടിയെ പറ്റി ഹാജിയാര്‍ അറിഞ്ഞു, അതങ്ങോട്ട് അവസാനിപ്പിക്കാന്‍ വേണ്ടിയാ നിന്നെ ഇവിടേക്ക് വിളിപ്പിച്ചേ , മനസ്സിലായോ നിനക്ക് ? “ ഒന്നും പറഞ്ഞില്ല.
“എനിക്കിങ്ങനെ ഉപദേശിച്ചു നന്നാക്കുന്ന ശീലം ഇല്ലാത്തതാ , ഹാജിയാര്‍ പറഞ്ഞു മോനെ പോലെ വളര്‍ത്തിയ ചെക്കനാ , അവനു തല്ലു കൊണ്ടാല്‍ വേദനിക്കുന്നത് എനിക്കാ എന്ന് “
അപ്പോള്‍ ഹസൈനാര്‍ ഹാജി അങ്ങോട്ട്‌ വന്നു.ഇതുവരെ വാല്‍സല്യം അല്ലാതെ വേറെ ഒരു വികാരം ആ മുഖത്ത് കണ്ടിട്ടില്ല.പക്ഷെ ഇന്ന് ....
“ഒരാഴ്ച സമയം നിനക്ക് തരും , നീ ഇവിടം വിട്ടു പോവണം, പറക്കമുറ്റാത്ത പ്രായത്തില്‍ നിന്നെയും നിന്റെ കുടുംബത്തെയും രക്ഷിച്ച ഒരാള്‍ ആയത് കൊണ്ട് മാത്രം ഞാന്‍ നിനക്ക് തരുന്ന ഔദാര്യം ..അതാണ്‌ ഇപ്പോള്‍ നിന്റെ ഈ ജീവന്‍, ഇനി തമ്മില്‍ കാണാന്‍ ഇട വരരുത്, വന്നാല്‍, ,,,നിന്റെ ഉമ്മയാവും അടുത്ത പ്രാവശ്യം ഇവിടെ വരുന്നത്, ഇത് കണ്ടോ ഫാത്തിമാടെ മാല , ഇത് നിന്റെ ഉമ്മ മോഷ്ടിചൂന്നു ഒരു പരാതി, അത്ര മാത്രം മതിയാവും. മനസ്സിലായെങ്കില്‍ വിട്ടോ “
വളരെ ശാന്തമായിട്ടാണ് പറഞ്ഞത് എങ്കിലും ആ കണ്ണുകളില്‍ കണ്ട ദേഷ്യം വളരെ വലുതായിരുന്നു. അന്ന് തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ ഒരു നിശ്ചയവും ഇല്ലായിരുന്നു.ഇനി എന്താ ചെയ്യാനുള്ളത് എന്ന്.അല്ലെങ്കിലും ഞാന്‍ കാണിച്ചത് നന്ദികേട്‌ തന്നെയായിരുന്നു. പിറ്റേന്ന് ഹസൈനാര്‍ ഹാജി വിളിപ്പിച്ചു.വീട്ടിലേക്കു ചെല്ലുമ്പോള്‍ എല്ലാവരും ഉണ്ട്.ഫതിമ്മത്തയും സുറുമിയും, അനിയത്തിയും.എല്ലാവരുടെയും മുഖത്ത് സന്തോഷം.ഞാന്‍ ചെന്നതും ഹസൈനാര്‍ ഹാജി ഒരു കവര്‍ എടുത്തു നീട്ടി.
“നിനക്കൊരു വിസയാണ്, പെട്ടെന്ന് തന്നെ പോവണം, നീ എത്രാന്നു വെച്ചാ ഇങ്ങനെ കഷ്ടപ്പെടുന്നത് ?അനിയത്തിയുടെ കല്യാണം നടത്തേണ്ടേ ? ഒരു രണ്ടു മൂന്നു കൊല്ലം കഴിഞ്ഞാല്‍ നിനക്കും വേണ്ടേ ഒരു പെണ്ണ് ?” ഫാതിമത്തയാണ് പറഞ്ഞത്.വല്ലാതെ സന്തോഷം തോന്നി.ഇവിടുന്നു പോവണം എന്ന് പറഞ്ഞെങ്കിലും എവിടേക്ക് പോവും എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു.
“എന്താ നിനക്ക് വേണ്ടേ ? “ ഹസൈനാര്‍ ഹാജിയുടെ ചോദ്യം.
“അല്ല വേണം ...പെട്ടെന്ന് തന്നെ പോവാനുള്ള കാര്യങ്ങള്‍ നോക്കാം “
“നീ ഒന്നും നോക്കേണ്ട ,എല്ലാം മൂപ്പര് നോക്കിക്കൊള്ളും, നാളേം കഴിഞ്ഞു മറ്റന്നാള്‍ പോവാന്‍ നീ തയ്യാറായിക്കോ, ടിക്കെറ്റ്‌ എല്ലാം ശെരിയാക്കി വെച്ചിട്ടുണ്ട് “ എങ്ങോട്ടാണെന്ന് ചോദിച്ചില്ല , എന്തായാലും ഇവിടുന്നു തല്‍ക്കാലത്തേക്ക് മാറണം.സുറുമിയെ മറക്കണം, ഞാന്‍ പോയാല്‍ അവള്‍ക്കും അത് എളുപ്പമാവും, പ്രായത്തിന്‍റെ ഒരു വട്ടായിട്ടു പിന്നീട് ചിലപ്പോള്‍ ഓര്‍ക്കുമായിരിക്കും .
***************************
“ഉമ്മാ ?”
“എന്തോ “
“എന്തിനാ കരയുന്നത് “
“ഞാന്‍ കരയുന്നോന്നുല്ല “
“അപ്പോ പിന്നെ പല്ലി മൂത്രം ആവും എന്റെ മുഖത്ത് വീണത്‌ “
“ അനക്കെന്തിന്റെ കേടാ ?”
“ഉമ്മാ, ഉമ്മാക്ക് ഓര്‍മയില്ലേ , ഉമ്മ എന്നെ എപ്പോഴും ഓര്‍മിപ്പിച്ചിരുന്ന ഒരു കാര്യം, നാലര വയസ്സുള്ള എന്റെ കയ്യില്‍ പിടിച്ചു ഉപ്പ എന്നോട് സത്യം ചെയ്യിച്ച ഒരു കാര്യം , ആ സത്യം എനിക്ക് സാധിക്കെണ്ടേ ഉമ്മ ? ഹസിമോള്‍ടെ കല്യാണം വളരെ ആഘോഷമായി നടത്തണ്ടേ ? മഴ പെയ്താല്‍ ചോര്‍ന്നൊലിക്കാത്ത ഒരു വീട് വേണ്ടേ നമുക്ക്‌ ? അതിനെല്ലാം വേണ്ടി റബ് കാണിച്ചു തന്ന ഒരു വഴിയല്ലേ ”
“ഇക്കാക്ക ഇവിടുന്നു പോയിട്ട് എന്റെ കല്യാണം നടത്തേണ്ട , ..”
“മോള് ഉറങ്ങീലെ ഇത് വരെ ? ഒരു കൊല്ലം കഴിഞ്ഞാല്‍ ഇക്കാക്ക ഇങ്ങട്ട് പറന്നു വരും, പിന്നെ മോള്‍ടെ നിക്കാഹ് , ഇക്കാക്കന്റെ നിക്കാഹ് , എന്നും സന്തോഷം ആയിരിക്കും “
“ ഇക്കാക്ക്‌ പരീക്ഷ്ടെ റിസള്‍ട്ട്‌ വന്നാല്‍ നല്ല പണി കിട്ടും എന്ന് സുറുമിത്താത്ത പറഞ്ഞല്ലോ , പിന്നെന്തിനാ ഇപ്പൊ പോണെ ?”
“ആ പൊട്ടിക്ക് ഒന്നും അറിയില്ല, പത്താം ക്ലാസ്സ്‌ വരെ മാത്രം പഠിച്ചിട്ടുള്ള ഓള്‍ടെ വാക്ക് ഇയ്യ് കേക്കണ്ട , എല്ലാരും കെടന്നോ നാളെ നേരത്തെ എനിക്ക് പോവാനുള്ളതാ“
ഉമ്മയെയും ഹസിമോളെയും ചേര്‍ത്ത് പിടിച്ചു കിടന്നു.ഉറങ്ങാന്‍ പറ്റില്ലായിരുന്നു എനിക്കന്നു.ഓര്‍മ വെച്ച നാള് മുതല്‍ ഉമ്മയെയും ഹസിമോളെയും പിരിഞ്ഞു നിന്നിട്ടില്ല.നാളെ മുതല്‍ തനിച്ചു ഏതോ ഒരു രാജ്യത്ത്‌ , ഒരു പരിജയവും ഇല്ലാത്തവരുടെ കൂടെ.
****************************
താഴെ നാടിന്റെ പച്ചപ്പ് മറയുന്നത് വരെ നോക്കിയിരുന്നു.എത്ര ശ്രമിച്ചിട്ടും കണ്ണുകള്‍ നിറഞ്ഞൊഴുകി.
“ആദ്യായിട്ടാ അല്ലെ ?”
അടുത്തിരുന്ന പ്രായം ചെന്ന ഒരാള്‍ ചോദിച്ചു.അതെ എന്ന് തലയാട്ടി.
“വല്ലാത്ത ഒരു ലോകാ മോനെ ഗള്‍ഫ്‌ , ആദ്യക്കാരനോട് ഒരു കാര്യം മാത്രം പറയാ , ഒരുപാട് കാലം നില്‍ക്കണ്ട, എന്താണ് പ്രധാന ഉദ്ദേശം ,അത് നടന്നാല്‍ നിര്‍ത്തി പൊയ്ക്കോ , അല്ലെങ്കി ഇതാ എന്നെ പോലെ ആയുസ്സ് മുഴുവന്‍ മരുഭൂമിയില്‍ തന്നെ “
പെട്ടെന്ന് ഒരാളെ കിട്ടിയപ്പോള്‍ എല്ലാ സങ്കടങ്ങളും പുറത്തെക്കൊഴുകി.
“അത് ശരി , അപ്പോള്‍ ഇതൊരു നാട് കടത്തലാ അല്ലെ ? അല്ല ഓളെ മറക്കാന്‍ പറ്റോ”
“ അറിയില്ല , എന്തായാലും അകന്നു നിന്നെ പറ്റൂ “
“ മറക്കും , എല്ലാം മറക്കും അങ്ങിനെ ഒരു ഗുണം കൂടി ഉണ്ട് ആ മണ്ണിനു, പിന്നെ ഒരു ജോലി ശരിയാവുന്നത് വരെ എന്റെ കൂടെ കൂടിക്കോ , റൂമും ഭക്ഷണവും ആണ് ഗള്‍ഫില്‍ പ്രധാന സംഭവം , അത് രണ്ടും ഞാന്‍ ഏറ്റു, എനിക്കൊരു കഫ്തീരിയ ഉണ്ട്, ഒരു നാല് ടാബിളും മൂന്നു പണിക്കാരും ഉള്ള ഒരു ചെറിയ ചായക്കട, “
“ എന്താ പേര് “
“ പടച്ചോനെ അത് മറന്നു , എന്റെ പേര് മജീദ്‌, മലപ്പുറത്ത് എടപ്പാള്‍ കേട്ടിട്ടുണ്ടോ , അവിടെയാണ് വീട് “
“ഞാന്‍ ഷെമീര്‍, മലപ്പുറത്ത് തന്നെ , കുറെ ഉള്ളിലേക്കാ , മൈലാഞ്ചിക്കുന്ന് അറിയോ ?”
“ അറിയോന്നോ , എന്റെയൊക്കെ ചെറുപ്പത്തില്‍ , മൈലാഞ്ചിക്കുന്ന് നേര്‍ച്ച ഒന്ന് പോലും ഒഴിവാക്കില്ല, മൈലാഞ്ചിക്കുന്ന് മാത്രമല്ല, വെളിയങ്കോട്, പുത്തന്‍പള്ളി, പുതിയങ്ങാടി അങ്ങിനെ എല്ലാ നേര്‍ച്ചകളും, അതൊരു കാലം, അന്നൊക്കെ വയറ് നെറയെ വല്ലതും തിന്നുന്നത് നേര്‍ച്ചക്കും ,പിന്നെ വല്ല കല്യാണത്തിനും ആണ് “
ഷാര്‍ജ എത്തിയത് അറിഞ്ഞില്ല, സങ്കടം എല്ലാം എങ്ങോട്ട് പോയി എന്നറിയില്ല, ഞാനും ഒരു പ്രവാസിയായി.വേറെ പണിയൊന്നും അന്നെഷിച്ചില്ല, കഫ്തീരിയയില്‍ തന്നെ കൂടി, കുറെ മാസങ്ങള്‍. ഭാഷ എല്ലാം ശരിയായി വന്നപ്പോള്‍ മജീദ്‌ക്ക നിര്‍ബന്ധിക്കാന്‍ തുടങ്ങി.വേറെ ജോലി നോക്കാന്‍, വേറെ ഒരു ജോലി ഒത്തു വന്നതും വളരെ യാദ്രിശ്ചികം ആണ്.
ഹോട്ടെലില്‍ വെച്ച് ഖാലിദ്‌ അഹ്മദ് എന്ന ആളെ കാണുന്നതും ആളുടെ കമ്പനിയില്‍ പണി കിട്ടുന്നതും എല്ലാം ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു.നല്ല ശമ്പളം.എല്ലാ വിധ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.പിന്നെ മജീദ്‌ക്കാടെ കഫ്തീരിയ ഇന്നത്തെ “ഇക്കാസ്‌ റെസ്ടോരന്റ്” ആക്കിയതും മജീദ്‌ക്ക എന്‍റെയും അദ്ദേഹത്തിന്റെ മകന്റെയും പേരില്‍ ലൈസന്‍സ് മാറ്റുന്നതും , പിന്നീട് ഹസിമോളെ മജീദ്‌ക്കാടെ മകന് കല്യാണം ആലോചിക്കുന്നതും എല്ലാം പടച്ചോന്റെ തീരുമാനങ്ങള്‍ മാത്രം ആയിരുന്നു എന്ന് വിശ്വസിക്കാന്‍ ആണ് ഇഷ്ടം..
“മോനെ ഇതെന്തൊരു കെടപ്പാ ഇത് ?അകത്തു വന്നു കെടന്നൂടെ, “
ഹാ ഉമ്മാ, ഞാന്‍ വെറുതെ ഓരോന്നും ഓര്‍ത്ത്‌ അങ്ങിനെ ....
ഓരെല്ലാം പോയോ ഉമ്മാ ?”
“ഹാ എല്ലാരും പോയി, കൊറച്ചു കഴിയുംബേക്കും ഹസിമോളും ചെക്കനും വരും.”
“ഉമ്മാ എല്ലാം വളരെ ഭംഗിയായിരുന്നില്ലേ ?ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ലല്ലോ ?”
“ എല്ലാം നന്നായി മോനെ, ഇഞ്ഞി ഇജ്ജോന്ന് കുളിച്ചാ , രണ്ടു മൂന്നീസത്തെ ഒറക്കസീണം ഇണ്ട് അനയ്ക്ക്, മക്കള് വന്ന ഞാ ബിളിക്കാ, അത് വരെ ഒന്ന് കെടന്നോ,ഹാ മോനെ അന്റെ കെടപ്പ് കണ്ടപ്പ പറയാന്‍ ബന്ന കാര്യം ഇമ്മ മറന്ന്,ഹാജിയാര് ഇരിക്കീണ്ട് പന്തലില് , അന്നോട് എന്താണ്ട് പറയണംന്നു പറഞ്ഞ് “
ഹാജിയാര്.മാളിയേക്കല്‍ ഹസൈനാര്‍ ഹാജി എന്ന വലിയ മനുഷ്യനില്‍ നിന്നും ഇന്നത്തെ ഹാജിയാര്‍ ഒരുപാട് മാറി.എന്‍റെ കഴിഞ്ഞു പോയ ആറു വര്‍ഷക്കാലം ഞാന്‍ ഓര്‍ക്കാതെ പോയത് ആ കുടുംബത്തെ പറ്റിയാണ്.എന്നാലും ഉമ്മ പറഞ്ഞിരുന്നു ആ മനുഷ്യന്റെ ഓരോ വീഴ്ചകളും. സുറുമിയുടെയും ശേഷം ഫാത്തിമത്തയുടെയും മരണ വാര്‍ത്ത എന്നെ ഏറെ കാലം വേട്ടയാടി.പിന്നെ എല്ലാം മനപ്പൂര്‍വം മറക്കുകയായിരുന്നു,ഒരിക്കല്‍ പോലും ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു.ഉമ്മയെയും വിലക്കി.ഒരു മാസം മുന്‍പ് നാട്ടില്‍ എത്തിയപ്പോള്‍ ആണ് കാലങ്ങള്‍ക്ക് ഇപ്പുറം അദ്ദേഹത്തെ കാണുന്നത്.അപ്പോള്‍ അദ്ദേഹത്തില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ .....ഒരുപാട് വേദനിപ്പിക്കുന്നതായിരുന്നു...ഒപ്പം ഞെട്ടിപ്പിക്കുന്നതും.
ഞാന്‍ ഷാര്‍ജയില്‍ എത്തി ഒരു വര്ഷം കഴിയും മുന്‍പേ സുറുമിയുടെ കല്യാണം കഴിഞ്ഞു.കൊച്ചിയില്‍ ബിസ്നെസ് നടത്തുന്ന അവളുടെ ഭര്‍ത്താവിനു അവളുടെ പണത്തില്‍ ആയിരുന്നു കണ്ണ്.കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോഴേക്കും അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ തുടങ്ങി.ഗര്‍ഭിണിയായ സുറുമിയെ അബോര്‍ഷന്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു എന്ന് ഒരിക്കല്‍ അവള്‍ വീട്ടില്‍ അറിയിച്ചിരുന്നു.ഒരിക്കല്‍ രാത്രിയില്‍ വീട്ടിലേക്കു വിളിച്ചു എത്രയും വേഗം വരാന്‍ അവള്‍ പറഞ്ഞു,നേരം വെളുത്തിട്ടു വരാം എന്ന് പറഞ്ഞ് അന്ന് ഹാജിയാര്‍ പോയില്ല.പക്ഷെ പുലരും മുന്‍പേ അവളുടെ വീട്ടില്‍ നിന്നും വിളി വന്നു .അവള്‍ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞ്.അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് ഉറച്ചു വിശ്വസിച്ച ഹാജിയാര്‍ കേസ് നടത്തി അവനു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തീരുമാനിച്ചു.കേസിന് വേണ്ടി എല്ലാം വിറ്റ്‌ തുലച്ചു.ഇപ്പോള്‍ ഒന്നും ബാക്കി ഇല്ല.മൈലാഞ്ചിക്കുന്നിലെ സുല്‍ത്താന്‍ ഇന്ന് ഫക്കീര്‍ ആയി പള്ളിപ്പീടികയിലെ ഒരു മുറിയില്‍ തന്‍റെ മകളുമായി കഴിയുന്നു.
“അസ്സലാമു അലൈക്കും “
“വ അലൈക്കുമുസ്സലാം , മോന് ബുദ്ധിമുട്ടായോ ?”
“എന്തിന് ?”
“എനിക്കൊരു കാര്യം പറയാന്‍ ഉണ്ട്...”
“ഹാജിയാര്‍ക്ക് എന്നോട് എന്ത് വേണം എങ്കിലും പറയാം, ആജ്ഞാപിക്കാം,”
“എന്‍റെ അവസ്ഥ നിനക്കറിയാലോ , ഇനി എത്ര കാലം എല്ലാം കണ്ടും കെട്ടും കഴിയണം എന്നറിയില്ല, അതിനും മുന്‍പേ എനിക്കെന്‍റെ സുലൈഖയെ ആരുടെ എങ്കിലും കയ്യില്‍ ഏല്‍പ്പിക്കണം.കുറച്ചു ദിവസം മുന്‍പ് നിന്റെ ഉമ്മ ഒരു കാര്യം സൂചിപ്പിച്ചു...”
“ഉമ്മ പറഞ്ഞിരുന്നു...പക്ഷെ സുലൈഖയെ ഞാന്‍....”
“അറിയാം ..നിന്‍റെ നിലക്കും വിലക്കും ഇപ്പോള്‍ ചേര്‍ന്ന ബന്ധമല്ല ...”
“ഹാജിയാര്‍ എന്താ ഈ പറയുന്നത്?എന്റെ നിലയും വിലയും എല്ലാം മാളിയേക്കല്‍ അസൈനാര്‍ ഹാജിയുടെ ദയയാണ്, സുലൈഖ എനിക്കെന്‍റെ അനിയത്തിയെ പോലെയാണ്..അവളെ എനിക്ക് എന്റെ അനിയത്തിയായെ കാണാന്‍ പറ്റൂ.അവള്‍ക്കു നല്ലൊരു ആലോചന ഞാന്‍ കണ്ടു വെച്ചിട്ടുണ്ട്.പിന്നെ ഞാന്‍ നാളെ തിരിച്ചു പോവും, ഇനി മുതല്‍ ഉമ്മ ഇവിടെ തനിച്ചാണ്, അത് കൊണ്ട് സുലൈഖയും ഹാജിയാരും ഇവിടെ ഉണ്ടാവണം.ഞാന്‍ അവിടെ ചെന്നാല്‍ ഉടന്‍ ഫൈസിയുടെ അനിയന്‍ നാട്ടില്‍ വരും.അവര്‍ തമ്മില്‍ ഒന്ന് കാണട്ടെ.ഹാജിയാരെ പറ്റി മജീദ്‌ക്കാക്ക് എല്ലാം അറിയാം.മാത്രമല്ല ഇനി രണ്ടു പേരും ഒരു വീട്ടിലേക്കു ചെന്ന് കയറുമ്പോള്‍ എപ്പഴും ഉമ്മയുടെ അടുത്തു ആരെങ്കിലും കാണുമല്ലോ,ഒരാള്‍ അവിടെ ചെന്നാല്‍ അടുത്തയാള്‍ ഇങ്ങോട്ട് പോരട്ടെ.മജീദ്‌ക്കാടെ മരുമക്കള്‍ ആയി അവര്‍ അവിടെ സന്തോഷായി കഴിയും എനിക്ക് ഉറപ്പാണ്.”
“ഇഞ്ഞി എന്നാ അണക്കൊരു പെണ്ണ് ?അന്റെ നിക്കാഹുംപാടെ കയിഞ്ഞു മരിക്കാന ഇന്റെ പൂതി.അത് നടക്കോ ?”
“ഉമ്മ ഇങ്ങള് ദേഷ്യപ്പെടെണ്ട..അടുത്തു തന്നെ അതും ഉണ്ടാവും “
********************************************************* 
ഉപ്പയുടെ രണ്ടു മീസാനുകള്‍ക്കടുത്തും മൈലാഞ്ചി കാടുപിടിച്ചു പൂത്തു നില്‍ക്കുന്നു . മീസാന്‍ കല്ലില്‍ എഴുതി വെച്ചിരുന്ന പേര് എന്നേ നിറം മങ്ങി അപ്രതക്ഷ്യമായിരിക്കുന്നു.ആദ്യമായി ഇവിടെ വരുന്നത് ഹാജ്യാരുടെ കയ്യില്‍ പിടിച്ചായിരുന്നു. തളിരിട്ടും പൊഴിഞ്ഞും കാലം കുറെ ഏറെ മുന്‍പോട്ടു പോയിരിക്കുന്നു. ഓര്‍മയില്‍ ഇപ്പോഴും തോര്‍ത്തും കൊണ്ട് വിയര്‍പ്പു തുടച്ചു വീട്ടിലേക്കു വരുന്ന ഉപ്പയുടെ പുഞ്ചിരിയുള്ള മുഖം.
“ എന്‍റെ പ്രിയ ഉപ്പാ,, ഉപ്പ എന്നെ ഏല്‍പിച്ച കാര്യങ്ങള്‍ എല്ലാം ഞാന്‍ ഭംഗിയായി നിറവേറ്റിയിരിക്കുന്നു. ഉപ്പയുടെ പൊന്നുമോളെ, എന്‍റെ അനിയത്തിയെ ഞാന്‍ നല്ലോരാളെ കൈ പിടിച്ചേല്‍പ്പിച്ചിരിക്കുന്നു.ഉമ്മയുടെ എല്ലാ ആഗ്രഹങ്ങളും ഞാന്‍ നിറവേറ്റി. ഒന്ന് പക്ഷെ ഞാന്‍ ബാക്കി വെക്കുന്നു.ഒരു പെണ്‍കുട്ടിയെ എന്‍റെ ജീവിതത്തിലേക്ക് കൂട്ടുക എന്ന ഉമ്മയുടെ ഒരു വലിയ ആഗ്രഹം. അതിനെനിക്കു കഴിയില്ല എന്ന് ഉപ്പക്കറിയാലോ.ഉപ്പ ഞങ്ങളെ തനിച്ചാക്കി പോയത് പോലെ...വയ്യ ഉപ്പാ....ഉപ്പയെ ഞങ്ങളില്‍ നിന്നും കവര്‍ന്നെടുത്ത അതേ വിധി തന്നെ ഇപ്പഴും....എനിക്കറിയില്ല എത്ര നാള്‍ കൂടി ഈ സത്യം എല്ലാവരില്‍ നിന്നും മറച്ചു പിടിക്കാന്‍ എനിക്ക് കഴിയും എന്ന്.നാളെ ഞാന്‍ യാത്ര തിരിക്കും എല്ലാവരും കരുതുന്ന പോലെ ഗള്‍ഫിലേക്കല്ല,,,ഹോസ്പിറ്റലിലേക്ക്....”
........................................
‘സാറേ ആശുപത്രി എത്തി,” ടാക്സിക്കാരന്റെ ശബ്ദമാണ് വീണ്ടും ഓര്‍മകളില്‍ നിന്ന് ഉണര്‍ത്തിയത്.
“മലയാളി ആണല്ലേ?”
“എന്ത് ചോദ്യമാണ് സാറേ,സാറ് എന്‍റെ വണ്ടിയില്‍ കയറിയപ്പഴേ എനിക്ക് മനസ്സിലായി.ആട്ടെ ഇവിടെ ആരെ കാണാന?ആരാ കിടക്കുന്നത് ?”
“ആരും ഇല്ല, കുറച്ചു ദിവസം എനിക്കൊന്നു കിടക്കണം”
“ഇന്നാലിന്നാഹി....ചികിത്സക്ക് വേണ്ടി വരുന്നവര്‍ ഇവിടെ തനിച്ചു വരാറില്ല, അത് കൊണ്ടാ ചോദിച്ചത്,പിന്നെ നാട്ടില്‍ തന്നെ ഇതിനു നല്ല ആശുപത്രികള്‍ ഉണ്ടല്ലോ,പിന്നെന്തിനാ മുംബായില്‍ ?”
അതിനു മറുപടി പറയാതെ കാശ് കൊടുത്തു നേരെ നടന്നു.
സുറുമിയുടെ കാര്യം ഒഴിച്ചു ഉമ്മ അറിയാത്തൊരു രഹസ്യവും ഉണ്ടായിരുന്നില്ല.ഉമ്മയില്‍ നിന്നും മക്കള്‍ എന്തെങ്കിലും രഹസ്യങ്ങള്‍ സൂക്ഷിക്കുകയും പിന്നീട് അത് ഉമ്മ അറിയുകയും ചെയ്യുന്ന പോലെ ഒരു വലിയ വേദന വേറെ ഒന്നുണ്ടാവില്ല ഉമ്മക്കും മക്കള്‍ക്കും ഇടയില്‍. അധികം വൈകാതെ തന്നെ ഉമ്മ എല്ലാം അറിയുമായിരിക്കും,ഉമ്മാക്ക് പക്ഷെ എന്നെ വെറുക്കാന്‍ കഴിയില്ല.കാരണം അങ്ങിനെ ഒരു രഹസ്യം അല്ലല്ലോ എനിക്കുള്ളത്.ഉമ്മയോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ടല്ലേ ഞാന്‍ ഉമ്മയോട് ഇത് മറച്ചു വെച്ചത്.എന്‍റെ മരണ ശേഷം ഹാജിയാര് എല്ലാം പറഞ്ഞു മനസ്സിലാക്കും ഉമ്മയെയും ഹസി മോളേയും. ഹാജിയാരുടെത് ഒരു വല്ലാത്ത നിയോഗം ആണ്.എന്‍റെ ഉപ്പയുടെയും അസുഖത്തെ കുറിച്ച് അറിയാമായിരുന്ന ആള്‍ ഹാജിയാര്‍ ആയിരുന്നു.
...............................................................
“ എനിക്കിത് വിശ്വസിക്കാന്‍ പറ്റുന്നില്ല ,എന്നെ ദുബായില്‍ നിന്നും ഡോക്ടര്‍ സാമുവല്‍ വിളിച്ചു പറഞ്ഞ ആ ആള് തന്നെ ആണോ ഇത്?എങ്കില്‍ എന്തോ വലിയ അത്ഭുതം സംഭവിച്ചിരിക്കുന്നു.”ഡോക്ടര്‍ രാം നാഥന്‍ വല്ലാത്തൊരു അന്ധാളിപ്പില്‍ ആണ്.
‘എന്താ ഡോക്ടര്‍ എനിക്ക് പേടിക്കാന്‍ തക്ക ഒന്നും ഇല്ലേ ?’
“ഇല്ലെടോ ഒരു സാധാരണ മനുഷ്യനായി താന്‍ ഇനിയും ഒരുപാട് കാലം ജീവിക്കും,ഒരു മരുന്നും മന്ത്രവും ഇല്ലാതെ.”
“ ഡോക്ടര്‍ എനിക്ക് വീട്ടിലേക്കൊന്നു വിളിക്കണം, ഞാന്‍ പുറത്തേക്കൊന്നു പൊയ്ക്കോട്ടേ?”
മറുപടിക്ക് കാത്തു നില്‍ക്കാതെ പുറത്തേക്ക് ഓടുകയായിരുന്നു.ഉമ്മാക്ക് വിളിക്കണം,കൂടുതല്‍ ഒന്നും പറയണ്ട,ഉമ്മയുടെ ആഗ്രഹപ്പ്രകാരം ഒരു കല്യാണം ഉടന്‍ ഉണ്ടാവും എന്ന് പറയണം.
“ ഹാ ഷമീര്‍ കാത്തിരുന്നു മുഷിഞ്ഞോ ?" ഡോക്ടര്‍ വിളിച്ചപ്പോള്‍ ആണ് ഉണര്‍ന്നത്.സ്വപ്നം ആയിരുന്നോ?.
“ ഹേയ് ഇല്ല ഡോക്ടര്‍ ”
“ തന്നില്‍ നിന്നും ഒന്നും മറച്ചു പിടിക്കണ്ട എന്ന് സാമുവല്‍ പറഞ്ഞിരുന്നു. “
“ അറിയാം,,കുറച്ചൊക്കെ ”
"മൂന്നു ദിവസം കൊണ്ട് എന്ത് തോന്നുന്നു ?ട്രീറ്റ്മെന്‍റ് ഇവിടെ തന്നെ തുടങ്ങണോ അതോ തിരിച്ചു ദുബായിലേക്ക് മടങ്ങുന്നോ ? അറിയാലോ കാര്യങ്ങള്‍ എല്ലാം....? “
“ അറിയാം,..ഇവിടെ തന്നെ മതി. ഞാന്‍ തയ്യാറാണ്,മനസ്സിനെ പാകപ്പെടുത്താന്‍ ഈ ദിവസങ്ങള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ട് “
“ എങ്കില്‍ ഇന്ന് തന്നെ തുടങ്ങണം..വരൂ ...”
ഡോക്ടര്‍ പോയ വഴിയെ നടന്നു....ഇനി ഒരു പക്ഷേ എന്നെ കണ്ടാല്‍ എന്‍റെ ഉമ്മ പോലും തിരിച്ചറിയില്ലായിരിക്കാം.
കുറച്ചു ദൂരെ പ്രകാശിക്കുന്ന ഒരു ചെറിയ ചുവന്ന ബള്‍ബിനു താഴെ കീമോതെറാപ്പിയുടെ ബോര്‍ഡ് അവ്യക്തമായി കാണാം . അവിടെ നിന്നും എന്‍റെ പ്രണയിനിയിലേക്കുള്ള ദൂരം എത്രയാണെന്ന് ഒന്നറിയാന്‍ കഴിഞ്ഞെങ്കില്‍...
.................................................